Friday, February 3, 2017

കലാജീവിതം

La Vie en rose എന്നൊരു സിനിമയുണ്ട്. Édith Piaf എന്ന ഫ്രഞ്ച് ഗായികയുടെ കഥയാണ്. Marion Cotillard എന്ന നടിയാണ് എഡിത്തായിട്ട് അഭിനയിച്ചിരിക്കുന്നത്. ആ നടിയുടെ മുഖവും അഭിനയവും കണ്ടപ്പോള്‍ മുഖപുസ്തകത്തിലെ ഒരു പെണ്‍കുട്ടിയുടെ  മുഖവുമായി സാമ്യം തോന്നി, ഈയിടെ വിദേശിയെ കല്ല്യാണം കഴിച്ച ആ പെണ്‍കുട്ടിയുടെ. മുഖസാമ്യമല്ല പറഞ്ഞ് വരുന്നത്, കലാകാരന്മാരുടെ, കലാകാരികളുടെ ജീവിതമാണ്. ചിലരുടെ ജീവിതങ്ങള്‍ തമ്മില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കണ്ടുമുട്ടുമ്പോള്‍, അവരുടെ ജീവിതത്തിന്റെ ചില കാലയളവില്‍, അവരുടെ തല്പര്യങ്ങള്‍ ഒരേ താളത്തിലായിരിക്കുമ്പോള്‍, വേറൊരു വിധത്തില്‍ പറഞ്ഞാല്‍ അവരുടെ ഓട്ടം ഒരേ കൗതുകത്തിന്റെ പുറകേയായിരിക്കുമ്പോള്‍ അവരെ തമ്മില്‍ ബന്ധിക്കുന്ന നേര്‍ത്ത ജീവനുള്ള ഒരു ചരടുണ്ട്. അത് കുറച്ച് കാലം നിലനില്‍ക്കും. ചിലപ്പോള്‍ ജീവിതകാലം മുഴുവനും. അതു കൊണ്ടായിരിക്കാം Édith Piaf  മരിച്ചെന്ന് കേട്ടിട്ട് അതിന്റെ ആഘതത്തില്‍ മരിച്ച  മറ്റൊരു കലാകരനെക്കുറിച്ച് നമ്മള്‍ ഓര്‍ത്ത് പോകുന്നത്. അദ്ദേഹത്തിന്റെ പേരാണ് ഴാന്‍ കോക്തു. അദ്ദേഹത്തെക്കുറിച്ച് നമ്മുടെ  ഉണ്ണി ആറും സച്ചു തോമസും കൂടിയെഴുതിയ ട്രിപ്പ് എന്ന പുസ്തകത്തിലെഴുതിയത് ഇപ്രകാരമാണ്.  " ലിയു, അറപ്പുളവാക്കുന്ന ഒരു മുറിയുടെ വാതില്‍ തുറന്നു. അകത്ത് നിന്നും ലഹരിമരുന്നിന്റെ തീക്ഷ്ണഗന്ധം വെളിയിലേക്കൊഴുകി, കഷ്ടം തന്നെ - എന്തൊരു സവിശേഷമായ ആനന്ദമാണ് അതില്‍ നിന്നും ലഭിക്കുന്നത്. അഴുത്തു നാറുന്ന ഒരു കിടയ്ക്കക്ക് പിന്നിലായി, മുഷിഞ്ഞ ഒരു കിടക്കവിരിയും പുതച്ചുകൊണ്ട് തറയില്‍ കിടക്കുകയാണ് ഴാന്‍. അയാളുടെ ശബ്ദം മാരകവും അവ്യക്തവും നിര്‍വ്വികാരവും പരുക്കനുമായിരുന്നു.". 
എഡിത്തായിട്ട് ഈ സിനിമയില്‍ അഭിനയിച്ചതിന് Marion Cotillard ന് ഓസ്കാര്‍ ലഭിച്ചു.  Édith Piaf തന്നെ അഭിനയിക്കുന്നത് പോലെ, അവരുടെ ജീവിതം അവരു തന്നെ അഭിനയിച്ച് കാണിച്ചതായി തോന്നും Marion Cotillard അഭിനയം കണ്ടാല്‍. 

യഥാര്‍ത്ഥ കലാകാരന്മാര്‍ എന്തോ നഷ്ടപ്പെട്ടത് തേടുന്നതു പോലെ തോന്നും. അതിന് ചിലര്‍ കടന്ന് പോകുന്നത്, തീക്ഷണമായ വിഷാദത്തിലൂടെയും ഉന്മാദത്തിലൂടെയും. കൂടുതല്‍ ആഘോഷിക്കപ്പെടുന്നവരുടെ പതിമടങ്ങ് കഴിവുള്ളവര്‍ എഴുതാതിരിക്കുന്നു. ചാനല്‍ ചര്‍ച്ചകളിലോ, മാസികകളില്‍ ലേഖനമെഴുതുന്നവരുടെയോ പതിമടങ്ങ് കഴിവുള്ളവര്‍ നിശബ്ദമായിരിക്കുന്നു. ചില എഴുത്തുകാരെക്കാളും പതിമടങ്ങ് വായിക്കുന്നുണ്ട് ചിലര്‍. അവരുടെ ചെരിപ്പിന്റെ വാറഴിക്കുവാന്‍ കഴിവില്ലാത്തവര്‍ ആഘോഷിക്കപ്പെടുകയും ചെയ്യപ്പെടുകയും ചെയ്യാം. ചിലപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വേണ്ടി "യാഗ"മായി തീരുന്നതായിരിക്കാം.

സിനിമയിലെ ഒരു ഭാഗത്ത് അവരോട് ഒരു അഭിമുഖത്തില്‍ ഇങ്ങനെ ചോദിക്കുന്നു.
If you were unable to sing…
അവരുടെ മറുപടി ഇപ്രകാരവും
Then I could no longer live.

എഴുതുന്നവര്‍ എഴുതുക, പാട്ട് പാടുന്നവര്‍ പാടുക, ചിത്രകാരന്മാര്‍ വരക്കുക, കലാകാരന്മാര്‍ അവരുടെതായ ജോലി ചെയ്യുക. ജോലി ചെയ്തു കൊണ്ടേയിരിക്കുക.
നിങ്ങളുടെ തലച്ചോറിലെ ന്യൂറോണില്‍ ഗ്രഹങ്ങ‍ളും നക്ഷത്രങ്ങളും അതിന്റേതായ ക്രമത്തിലാകുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ട ജോലി ശരിയായ രീതിയിലാകും, ചിലപ്പോള്‍ നിങ്ങളും ആഘോഷിക്കപ്പെടാം, കാരണം അന്നേകമാളുകള്‍ യാഗമായി തീരുന്നിടത്ത് നിങ്ങള്‍ വിജയിയായേക്കാം. വിജയിയായില്ലെങ്കിലും ജീവിച്ചു എന്നെങ്കിലും ത്യപ്തിപ്പെടാം. La Vie en rose എന്നൊരു സിനിമയുണ്ട്. Édith Piaf എന്ന ഫ്രഞ്ച് ഗായികയുടെ ജീവിതമാണതില്‍. 

Friday, February 22, 2013

ഒരു പ്രവാസിയുടെ ഇതിഹാസം എന്ന നോവലിനെക്കുറിച്ച്




വീട് വിട്ടിറങ്ങുന്നവരില്‍ മിക്കവരും ആകാശത്തിന്റെ വിശാലതയിലേക്ക് പോലും നോക്കുവാന്‍ സാധിക്കാതെ നിലവിളിക്കുന്നത് എന്റെ ദൈവമേ എന്നാണ്. ചിലര്‍ ഏതെങ്കിലും ഒരു ഇസത്തിന്റെ കടും കയറില്‍ കുടുങ്ങും. ചിലര്‍ വലിയ നീയമാവലികളെയെല്ലാം തള്ളി കളഞ്ഞ് സ്വതന്ത്രരായി ജീവിക്കും. ഇവിടെ ഒരു നോവല്‍, അതില്‍ പ്രണയത്തിന്റെയും, സ്ത്രീവര്‍ണ്ണനകളുടെയും, അധികാരത്തിന്റെ ലഹരിയില്‍ മുഴുകിയ ഭരണാധിപന്മാരുടെയും, മദ്യത്തിന്റെയും, ഭക്ഷണത്തിന്റെയും, ചരിത്രത്തിന്റെയും പിന്നെ ജീവിതത്തിന്റെ നിരര്‍ത്ഥതയെക്കുറിച്ചും ഉറക്കെ, സാധാരണ ഭാഷയില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു, "ഒരു പ്രവാസിയുടെ ഇതിഹാസം" എന്ന ബാലഗോപാലന്റെ നോവലില്‍.


വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും കുറിപ്പുകള്‍ കൊണ്ടു സമ്പന്നമായ രണ്ടു പുസ്തകങ്ങള്‍ രചിച്ച ബാലഗോപാലന്റെ പുതിയ പുസ്തകമാണ് ഈ നോവല്‍.

സ്വന്തമായി ഒരു ബിസിനസ്സ് സ്ഥാപനം വികസിപ്പിച്ചെടുത്ത, ബാലഗോപാലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന, ജോണ്‍ മാത്യു സാര്‍ എന്ന് പൊതുവായി എല്ലാവരും വിളിക്കുന്ന അദ്ദേഹം ചെറുപ്പത്തിന്റെ ലഹരി നിറഞ്ഞ കാലത്ത് എഴുതിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ഒരു പുസ്തകം എപ്രകാരമായിരിക്കും?, അങ്ങനെ ഒരു ചോദ്യത്തിന് സാധുത ഇല്ലെങ്കില്‍ കൂടിയും.

"കല ആശയവിനിമയത്തിന്റെ ശക്തിയേറിയ ഒരു സങ്കേതമാണ്. ആദിമനുഷ്യന്റെ പരിണാമ പുരോഗതിയെ ആ കലാസ്യഷ്ടികള്‍ രേഖപ്പെടുത്തുന്നു." ബാലഗോപാലന്റെ തന്നെ "പരിണാമം ഇന്നലെ ഇന്ന് നാളെ - മഹാസ്ഫോടനം മുതല്‍ മശിഹാ വരെ" എന്ന പുസ്തകത്തിലെ കലാകാരന്‍ എന്ന അദ്ധ്യായത്തിലാണ് ഇപ്രകാരം എഴുതിയിരിക്കുന്നത്. ഈ പുസ്തകത്തിലെ ആദ്യത്തെ അദ്ധ്യായം "ആദി" എന്നതാണെങ്കില്‍ അവസാനത്തെ അദ്ധ്യായം "മശിഹായുടെ ജനനം" എന്നതാണ്, വിവിധ വിഷയങ്ങളുടെ ആഴങ്ങളെ തൊട്ടു പോകുന്ന, വളരെ രസകരമായി എഴുതിയിട്ടുള്ള കുറിപ്പുകള്‍. രണ്ടാമത്തെ പുസ്തകമാണ് . "മശിഹാ മുതല്‍ അവിസെന്ന വരെ". ഈ പുസ്തകത്തിലും ആദ്യത്തെ അദ്ധ്യായം "പരിത്രാണായ സാധൂനാം" എന്നതാണെങ്കില്‍ അവസാനത്തേത് "തത്ത്വചിന്തകരിലൂടെ" എന്നതുമാണ്.

ബാലഗോപാലന്റെ ഈ രണ്ടു പുസ്തകങ്ങള്‍ പരിചയിച്ചിട്ടുള്ളവര്‍ അദ്ദേഹം എഴുതിയ പുതിയ നോവലും വായിക്കുവാന്‍ താല്പര്യപ്പെടും,
വായിച്ച് വരുമ്പോള്‍ മുഖ്യകഥാപാത്രത്തിന്റെ പ്രേമഭാജനമായ അഫാഫക്ക് എന്തു സംഭവിക്കുമെന്ന
ആകാംക്ഷ, കുവൈത്തില്‍ ആ കാലഘട്ടത്തില്‍ ആളുകള്‍ എങ്ങനെ ജീവിച്ചിരുന്നു എന്നുള്ള അന്വേഷണതല്പരത, എന്നിങ്ങനെയുള്ള ഘടകങ്ങളും ആത്മകഥനരീതിയിലെഴുതിയിരിക്കുന്ന ഈ നോവല്‍ വായിച്ച് തീര്‍ക്കുവാന്‍ പലരെയും നിര്‍ബന്ധിക്കും, തീര്‍ച്ചയായും.
കുവൈത്തില്‍ 1962 -ല്‍ ദിനാറിന് പതിമൂന്ന് രൂപായുള്ള കാലം മുതല്‍ 1990 വരെയുള്ള പൊതുചരിത്രവും ഇഴചേര്‍ന്നിരിക്കുന്നു 320 പേജുകളുള്ള ഈ നോവലില്‍.

യുദ്ധവും കൊലയും നടക്കുന്നത് അവര്‍ തന്നെ ഏതെങ്കിലും ആശയത്തിന്റെ, വികാരത്തിന്റെ ഇരയായി, അടിമയായി തീരുമ്പോഴാണ് എന്ന് പൊതുവായി പറയാം. സദ്ദാം ഏത് ആദര്‍ശത്തിന്റെ, ഏത് രീതിയിലുള്ള അധികാര ലഹരിയുടെ ഇരയായിരുന്നു എന്ന് ഈ പുസ്തകത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും ഇങ്ങനെയെല്ലാം വായനക്കാരനെ ഓര്‍മ്മപ്പെടുത്തുന്നു. "തന്റെ ജനങ്ങളെ മുഴുവന്‍ പട്ടിണിയിലും ദുരിതത്തിലും ഇട്ട് നശിപ്പിക്കുന്ന ഏറ്റവും ക്രൂരനായ ഒരു സ്വേച്ഛാധിപതി. ഹിറ്റ്ലറുടെ കുതന്ത്രങ്ങള്‍ അതെപടി നടപ്പാക്കുകയാണ് സദ്ദാം. കള്ളം പറയുക, ഉറക്കെ പറയുക, ആവര്‍ത്തിച്ച് പറയുക, ജനങ്ങള്‍ അത് വിശ്വസിക്കുന്നത് വരെ പറയുക."

വെറൊരിടത്ത് ഇപ്രകാരം,

"കുര്‍ദികള്‍ക്കും, ഷിയാകള്‍ക്കും അര്‍ഹമായ അംഗികാരവും, അധികാരവും കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. പകരം കൊടുത്തത് കുര്‍ദ്ദികളുടെയും, ഷിയാകളുടെയും നേര്‍ക്ക് വിഷവാതക പ്രയോഗവും, കൂട്ട നരഹത്യയും ആയിരുന്നു. സ്റ്റാലിന്റെ അതെ നയം തന്നെ. സദ്ദാമിന്റെ ധൂര്‍ത്ത് കൊണ്ട് ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ വൈദ്യസഹായമില്ലാതെ മരിച്ചുവീണു. ഒരു തലമുറയ്ക്ക് മുഴുവന്‍ പുസ്തകങ്ങള്‍ക്ക് പകരം തോക്ക് കൊടുത്തു. വരാനുള്ള പല തലമുറകളുടെ തലയിലും എടുത്താല്‍ പൊങ്ങാത്ത കടഭാരം കയറ്റി വച്ചു."

സദ്ദാം മരിച്ചപ്പോള്‍ ബന്ദ് നടത്തിയ പ്രീയനാട്ടുകാരെയും ഈ പുസ്തകവായന ഓര്‍മ്മപ്പെടുത്തും, പിന്നെ ഇങ്ങനെയുള്ള വിവിധ കപട്യത്തിലൂടെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ജനങ്ങളെ നിരന്തരം പറ്റിക്കുന്ന ചീഞ്ഞ കക്ഷിരാക്ഷ്ട്രീയക്കാരെയും ഈ പുസ്തകം നേരിടും. നോക്കു, നമ്മുടെ എംബസിയെക്കുറിച്ചുള്ള ഈ പുസ്തകത്തിന്റെ അഭിപ്രായം എങ്ങനെയായിരുന്നുവെന്ന്.

ഇറാക്ക് കുവൈത്തിനെ കീഴടക്കിയപ്പോള്‍ " കുവൈത്തില്‍ ഏറ്റവും ആദ്യം അടച്ച് പൂട്ടിയത് ഇന്ത്യന്‍ എംബസി ആയിരുന്നു. മറ്റുള്ള എംബസികള്‍ സെപ്തംബറിലാണ് അടച്ചത്. ഇന്ത്യന്‍ അംബാസഡറും സംഘവും ബസ്രയിലേക്ക് കുടിയേറി. അംബാസഡര്‍ ബസ്രയിലെ ഷെറാട്ടണ്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ സസുഖം വാണരുളുകയായിരുന്നുവല്ലോ".

യുദ്ധത്തില്‍ എതിരായി വരുന്നവരും രാക്ഷ്ട്രങ്ങള്‍ നിര്‍മ്മിച്ചെടുത്ത നമ്മളെ പോലുള്ള സാധാരണ മനുഷ്യരാണ്. വളരെ ചുരുക്കം യുദ്ധങ്ങളില്‍ കൂലി പട്ടാളക്കാരും കാണും. നാട്ടില്‍ പ്രകടനയുദ്ധം നടക്കുമ്പോള്‍ കൂലിക്ക് ആളുകളെ വിളിക്കുന്നത് പോലെ അവര്‍ എത്തുകയായിരുന്നു. ഇറാക്കില്‍ നിന്നും യുദ്ധത്തിന് വന്നപ്പോഴും അപ്രകാരമാണ് സംഭവിച്ചത്.

"ഞാന്‍ ജനലിലൂടെ താഴേയ്ക്ക് നോക്കിയപ്പോള്‍ ആയുധധാരികളായ ഇറഖി പട്ടാളക്കാരാണ് ചുറ്റും. പട്ടാളക്കാരെന്ന് പറഞ്ഞു കൂടാ. എകെ 47 പിടിച്ച് നില്‍ക്കുന്ന കുട്ടികള്‍, യൂണിഫോമും തൊപ്പിയുമുണ്ട്. പക്ഷെ ഷൂസിന് പകരം വള്ളിചെരുപ്പുകളാണ്". ഇങ്ങനെയുള്ള ആഡംഭരമില്ലാത്ത എഴുത്തുരീതിയിലൂടെ, പല നിര്‍വചനങ്ങളിലൂടെ സ്വയം ഈ ക്യതി ഒരു കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്നു.

പുസ്തക താളുകളില്‍ നിന്നും ചരിത്രത്തിന്റെയും ജീവിതത്തിന്റെയും ഏടുകളില്‍ നിന്നും നമ്മള്‍ ഈ ചരിത്രത്തിന്റെ ഭാഗമായി തീരുന്നത് ടൊയോട്ട സണ്ണിയെന്ന കഥാപാത്രത്തെയും ഇപ്പോഴും ജീവിക്കുന്ന അദ്ദേഹത്തെയും ഒരുപോലെ കണ്ടെത്തുമ്പോഴാണ്.

ആദ്യകാലത്ത്, കുമ്പനാട്ട് മെസ്സ്, കോഴജ്ജേരി മെസ്സ്, മല്ലപ്പള്ളി മെസ്സ്, കുമ്പഴ മെസ്സ് അങ്ങനെ കുറെ മെസ്സുകളുണ്ടായിരുന്നു. ഒരു പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള എഴുത്തുകാരന്റെ ചരിത്രതെറ്റുകളല്ല ഇവിടെ കാണുന്നത്. ആ ജില്ലയില്‍ നിന്നുള്ള വിദേശ കുടിയേറ്റത്തിന്റെ അടയാളപ്പെടുത്തലായിരുന്നു. മലയാളികള്‍ക്കെല്ലാം ഇറ്റലിയില്‍ നിര്‍മിച്ച ഫിയറ്റ് കാറുകളുള്ള കാലം, ഗ്രെമക്കന്‍സിയുടെ കള്ളുഷാപ്പില്‍ നിന്നും കാര്‍ഡുണ്ടെങ്കില്‍ മദ്യം വാങ്ങാവുന്ന കാലവും. ഇപ്പോള്‍ കുവൈത്തില്‍ ജീവിച്ചിരിക്കുന്ന പുതിയ വരവുകാര്‍ക്ക് അങ്ങനെയുള്ള ഒരു കാലം പുതിയ അറിവാണ് സമ്മാനിക്കുന്നത്.

1962 ആഗസ്റ്റ് മാസം മൂന്നാം വാരത്തില്‍ കുവൈത്തില്‍ രണ്ടു കൂട്ടുകാരുമായി കപ്പലിറങ്ങിയ ഇരുപതുകാരന്റെ കഥയില്‍ തുടങ്ങുന്ന നോവല്‍ ചരിത്രത്തെയും അധികാരത്തെയും ജീവിതവ്യര്‍ത്ഥതയും തൊടുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ എന്ന മലയാളത്തിലെ ആദ്യ ചരിത്രനോവലിനെയും മറക്കുന്നില്ല.

മുഖ്യ കഥാപാത്രത്തിന്റെ ഗ്രാമത്തില്‍ ഒരു ജന്മിയുണ്ടായിരുന്നു ഗോവിന്ദക്കുറുപ്പ്. കുടുക്കയും കുഴലുമുള്ള ഒരു സാധനത്തില്‍ കഞ്ചാവും ചുക്കയും നിറച്ച് വലിക്കുന്ന ഇയാള്‍ ഒരിക്കല്‍ പറഞ്ഞു. "നീ സി. വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ടവര്‍മ്മ വായിച്ചിട്ടുണ്ടോ? അതിനകത്ത് പറഞ്ഞിട്ടുണ്ടടാ ഉണ്ടപ്പാരത്തെക്കുറിച്ച്. അത് കഞ്ചാവ് ലേഹ്യമാ".

"ആദിമനുഷ്യന്‍ മുതലെ ലഹരി മനുഷ്യന്റെ ആനന്ദമാണ്. കറുപ്പും, കഞ്ചാവും, ചാരായവും എന്നുമെന്നും മനുഷ്യന്‍ ഉപയോഗിച്ചിരുന്നു. മദ്യവും വേശ്യാവ്യത്തിയും നീയമം കൊണ്ട് തടയാന്‍ സാധ്യമല്ല എന്ന് ചര്‍ച്ചില്‍ പറഞ്ഞത് വാസ്തവം തന്നെ" എന്ന് ഒരിടത്ത് പറയുന്നു. ഈ പുസ്തകത്തിന്റെ പ്രസക്തമായ വാക്യം എന്ന നിലയില്‍ അതിനെ ഉറപ്പിച്ച് വേറൊരിടത്ത് ഇപ്രകാരം പറയുന്നു "ചര്‍ച്ചില്‍ പറഞ്ഞിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട് വിഡ്ഡികള്‍ മാത്രമേ ഇവയെ നീയമം കൊണ്ടെതിര്‍ക്കാന്‍ ശ്രമിക്കുകയുള്ളു എന്ന്". " എന്നുവെച്ചാല്‍ നെതര്‍ലാന്‍ഡ്സ് ഒഴിച്ചുള്ള മുഴുവന്‍ സര്‍ക്കാരുകളും വിഡ്ഢികളുടെ സര്‍ക്കാരെന്നോ?" എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്.

ജീവിതത്തിന്റെ നിരര്‍ത്ഥതയെക്കുറിച്ച് പുസ്തകം ഇങ്ങനെയെല്ലാം ചിന്തിക്കുന്നു. പുസ്തകത്തിന്റെ പൊതുസ്വഭാവം അടയാളപ്പെടുത്തുന്ന രീതിയില്‍ അതിനെ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു.

"അമ്മയുടെ ഉദരത്തില്‍ നിന്നും ശവക്കല്ലറയിലേക്ക് എന്ന് അറബിയില്‍ ഒരു പഴഞ്ചൊല്ലുണ്ട്. അതിന്റ് ഇടക്കുള്ള കാലം പരിഗണനാര്‍ഹമല്ല. ആ കാലംകൊണ്ട് ഒന്നും നേടിയിട്ടുമില്ല, കഷ്ടതകള്‍ മാത്രം. അമ്മയുടെ ഉദരത്തില്‍ സുഖവാസമായിരുന്നു. ശവക്കല്ലറ കഷ്ടതകളില്‍നിന്നുള്ള വിടുതലും. നേടിയെന്ന് നെഗളിച്ച് നടക്കുന്നവരും ജീവിതാന്ത്യത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒന്നും നേടിയിട്ടില്ല എന്ന് ബോധ്യമാകും. ആ നിരാശ ബോധം ശവക്കല്ലറയെ അനുഗ്രഹമായിട്ടോ, വിടുതലായിട്ടോ കാണും."

ഇങ്ങനെയും,

"നിരര്‍ത്ഥകമായ ഒരു പ്രവാസ ജീവിതം. അല്ലെങ്കില്‍ ഏത് ജീവിതത്തിനാണര്‍ത്ഥം. അറബിഭാഷയിലെ ഒരു പഴഞ്ചൊല്ല് ഞാനോര്‍ത്തു. അമ്മയുടെ ഉദരത്തില്‍ നിന്നും ശവക്കല്ലറയിലേക്ക്"

പ്രവാസികളുടെ രണ്ടാം തലമുറയിലേക്ക് നീളുന്ന വ്യര്‍ത്ഥതകള്‍ ഇങ്ങനെ കുറിച്ചിടപ്പെട്ടിരിക്കുന്നു.

മനോജ്കുമാര്‍ ചാക്കോ എന്ന കഥാപാത്രം ഒരു രണ്ടാം തലമുറ പ്രവാസിയാണ്, "മാതാപിതാക്കളോടോ, നാടിനോടോ, നാട്ടുകാരോടോ, കൂട്ടരോടോ ഒരു കൂറും കടപ്പാടുമില്ലാത്ത ഒരു സര്‍വ്വതന്ത്രസ്വതന്ത്രനായ വ്യക്തി. കടപ്പാടുകളും കെട്ടുപാടുകളും ഇല്ല". അവന്റെ ഓര്‍മ്മകളില്‍ നിന്നും ഒരു ഭാഗം ഇപ്രകാരമാണ്.

"എന്റെ പപ്പയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് മദ്യത്തിന്റെ രൂക്ഷമായ ഗന്ധമാണ്. അന്നു മുതല്‍ ഞാന്‍ മദ്യത്തെ വെറുത്തു. ..... മദ്യത്തെ വെറുത്തതു പോലെ നിയമങ്ങളെയും ഞാന്‍ വെറുത്തു. മനുഷ്യന്‍ മ്യഗങ്ങളെപ്പോലെയും, പക്ഷികളെപ്പോലെയും, മത്സ്യങ്ങളെപ്പോലെയും സ്വതന്ത്രനാണ്. നിയമങ്ങളുടെ ഇരുമ്പഴികള്‍ക്കുള്ളില്‍ ഹോമം ചെയ്യാനുള്ളതല്ല മനുഷ്യജീവിതം"

അപ്പനും അമ്മയും കുവൈത്തില്‍ നിന്ന് ബോര്‍ഡിംഗിലയച്ച് പഠിപ്പിച്ച് വളര്‍ത്തിയ മനോജ്കുമാര്‍ ചാക്കോ തന്റെ സ്വന്തം അപ്പനും അമ്മയും സമ്പാദിച്ചതെന്നും വേണ്ടായെന്നും പറഞ്ഞ് നില്‍ക്കുന്നത് നെതര്‍ലാന്‍ഡിലാണ്. അദ്ദേഹത്തെ തേടി ചെല്ലുന്ന മുഖ്യ കഥാപാത്രത്തിന്റെയും അഫാഫ് എന്ന അദ്ദേഹത്തിന്റെ കാമുകിയുടെയും "ബോധമനസ്സുകള്‍ ഒന്നിച്ച് ലയിച്ച് ചേര്‍ന്നിരിക്കുകയാണ്. ശിവപാര്‍വ്വതിമാരെപ്പോലെ" യായിരുന്നു അപ്പോള്‍.

നോക്കു, എന്താണ് ചുറ്റുപാടും നടക്കുന്നതെന്താണെന്ന്, "സദ്ദാമിന്റെ ഇറാഖിലും, മുബാരക്കിന്റെ ഈജിപ്തിലും, ആസാദിന്റെ സിറിയയിലും, ഗദ്ദാഫിയുടെ ലിബിയയിലും, ബിന്‍ആലിയുടെ ടുണീഷ്യയിലും എല്ലാം ഏകാധിപതികള്‍ ജനങ്ങളുടെ സകല അവകാശങ്ങളും കവര്‍ന്നെടുത്ത് ഭീകരത അഴിച്ചുവിട്ട് ഭരണം നടത്തുകയാണ്"

മുഖ്യകഥാപാത്രത്തിന്റെ മനസ്സില്‍ പ്രണയത്തിന്റെ അഗ്നി കൊളുത്തിയ അഫാഫ് എന്ന ലെബാനോനിലെ മാറേനൈറ്റ് വിഭാഗത്തില്‍ ജനിച്ച സുന്ദരി, അവള്‍ സദ്ദാമിന്റെ മകന്‍ ഉദ്ദയും പങ്കെടുക്കുന്ന ഒരു പാര്‍ട്ടിയില്‍ ചെല്ലുന്നു, പുസ്തകത്തില്‍ ഇപ്രകാരം.

"ഇറാന്‍ ഇറാക്ക് യുദ്ധം തീര്‍ന്നതിന്റെയും, ഇറാഖ് ജയിച്ചതിന്റെയും ആഘോഷങ്ങള്‍ സെപ്റ്റംബറിലെ തുടങ്ങിയിരുന്നു. 88 - ലെ ക്രിസ്തുമസും 89- ലെ നവവത്സരദിനവും പ്രത്യേക ആഘോഷങ്ങള്‍ നടത്താന്‍ പ്രസിഡന്റ് തീരുമാനിച്ചു. ബാഗ്ദാദിലെ എല്ലാ ഹോട്ടലുകളിലും വമ്പിച്ച പാര്‍ട്ടികള്‍. ഉദ്ദയ് ആണ് പ്രസിഡന്റിന്റെ പ്രതിനിധി. ക്ഷണക്കത്തുകളെല്ലാം പോകുന്നത് ഉദ്ദയിന്റെ പേരിലാണ്. .... അച്ചനും കൊച്ചമ്മയും അഫാഫുമ് ക്ഷണിക്കപ്പെട്ടിരുന്നത് മാലിക് ഹോട്ടലിലേക്കായിരുന്നു"

"ഞാനും കൊച്ചമ്മയും അഫാഫും എല്ലാം ഡാന്‍സില്‍ പങ്ക് കൂടി. ഒരു പത്ത് മണി ആയപ്പോഴെക്കും ഉച്ചത്തിലുള്ള കയ്യടിയും, ജെയ് വിളിയും, സ്ത്രീകളുടെ കുരവയും മുഴങ്ങി. ഉദ്ദയും അംഗരക്ഷകരും വന്ന് കയറിയതിന്റെ ബഹളമായിരുന്നു അത്" "അപ്പോഴാണ് അഫാഫ് അയാളുടെ കണ്ണില്‍ പെട്ടത്. ന്യത്തത്തിന് ക്ഷണിച്ചു."

രണ്ടു ദശാബ്ദങ്ങളിലേക്ക് നീളുന്ന, വിവാഹം എന്ന ചടങ്ങ് നടക്കാത്ത പ്രണയം, വിവാഹം എന്ന അര്‍ത്ഥശൂന്യമായ ചടങ്ങിന്റെ നിരര്‍ത്ഥതതയും ഇപ്രകാരം

"അച്ചോ, ഞാനും അഫാഫും പ്രണയത്തിലായിട്ട് രണ്ടു ദശാബ്ദങ്ങളിലേറെയായി. ഞങ്ങള്‍ വെറും കാമുകികാമുകന്മാരല്ല. ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. വിവാഹം എന്ന അര്‍ത്ഥശൂന്യമായ ഒരു ചടങ്ങ് നടത്തിയിട്ടില്ല എന്നു മാത്രം."

ഒരു ഏകാധിപതി ഭരിക്കുന്ന രാജ്യത്തിന്റെയും അതിന്റെ സ്വഭാവവും ഇങ്ങനെ.

"ഒരു സ്വതന്ത്രരാഷട്രമായ, പ്രതിരോധശേഷിയില്ലാത്ത കൊച്ചു കുവൈറ്റിനെ ആക്രമിച്ചു നശിപ്പിക്കുകയാണവര്‍. അങ്ങനെയുള്ളവരുടെ കയ്യില്‍ ഒരു പാവം പെണ്‍കുട്ടിക്ക് എന്താണ് രക്ഷ?".



നോക്കു, മദ്യവും ഭക്ഷണവും പ്രവാസ യാത്രയില്‍ ഇപ്രകാരമെല്ലാം കൂട്ടിനുണ്ടായിരുന്നു.

"നമ്പ്യാരുടെ ശേഖരത്തില്‍ നിന്നും ഞാന്‍ ചെന്ന് 24 വയസ്സ് പ്രായമുള്ള ഒരു ഗ്ലെന്‍ മൊറെന്‍ജെ - ഒന്നാംതരം മാള്‍ട്ട് വിസ്കി - എടുത്തു. രണ്ട് ക്രിസ്റ്റല്‍ ഗ്ലാസ്സുകളില്‍ ഓരോ പട്യാലാ പെഗ്ഗ് ഒഴിച്ചു. സിങ്കിള്‍ മാള്‍ട്ട് വിസ്കി കുടിക്കണ്ട മാതിരി തന്നെ വെള്ളവും ഐസുമൊന്നുമില്ലതെ കുടിച്ചുകൊണ്ട് സംസാരത്തില്‍ മുഴുകി".

പരിണാമം ഇന്നലെ ഇന്ന് നാളെ എന്ന ക്യതിയില്‍ ബാലഗോപാലന്‍ ഇപ്രകാരം പറയുന്നു. സോമവും കുതിരയിറച്ചിയും എന്ന അദ്ധ്യായത്തില്‍ "ആല്‍ക്കഹോളും ആല്‍ക്കലോയിഡുകളുമാണ് മനുഷ്യനെ ലഹരി പിടിപ്പിക്കുന്ന രണ്ട് രാസവസ്തുകള്‍. ചാരായം വളരെ ലഘുവായ ഒരു തന്മാത്രയാണ്. രണ്ട് കാര്‍ബണും ആറ ഹൈഡ്രജനും ഒരു ഓക്സിജനും കൂടിച്ചേര്‍ന്ന ഒരു തന്മാത്ര. കള്ളിലോ ബീറിലോ വിദേശമദ്യങ്ങളിലോ അടങ്ങിയിരിക്കുന്ന രാസവസ്തു ഇതാണ്."

നോവലും ലഹരി പദാര്‍ത്ഥങ്ങളെ ഓര്‍ക്കാതിരിക്കുന്നില്ല.

"ആര്യന്മാര്‍ സോമരസം കുടിച്ചു, ചൈനക്കാര്‍ കറുപ്പ് തിന്നു, സിന്ധു-ഗംഗാ സമതലങ്ങളില്‍ ഭാംഗ് കഴിക്കുന്നു, യെമനില്‍ കാട്ട് കഴിക്കുന്നു. കേരളത്തില്‍ കള്ള് കുടിക്കുന്നു"

ഭക്ഷണത്തിന്റെ വിവരണങ്ങള്‍ ഇപ്രകാരമെല്ലാം ഉയരുന്നു.

"ലബനോന്‍കാര്‍ വീമ്പിളക്കുന്നത് അവരാണ് ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാരെന്നാണ്. ലബനോന്റെ മെഡിറ്ററേനിയന്‍ തീരവും, ക്യഷിസ്ഥലങ്ങളും, പര്‍വ്വതങ്ങളും ഏറ്റവും നല്ല മീനിനും, ഇറച്ചിക്കും, പച്ചക്കറികള്‍ക്കും പറ്റിയ സ്ഥലമാണ്. കാലവസ്ഥയും വളരെ അനുകൂലമാണ്. സഹസ്രാബ്ദങ്ങളുടെ പഴക്കം ഉണ്ട് അവരുടെ പാചകകലയ്ക്ക്"

"നാലോ അഞ്ചോ കിലോ ഭാരം വരുന്ന എട്ട് മീനാണ് മേശപ്പുറത്തുള്ളത്. പച്ചിലകളും തക്കാളി മുറിച്ചതും, സവാള മുറിച്ചതും, പലതരം ഉപ്പിലിട്ടവയും ഒരു സദ്യയ്ക്കാവശ്യമുള്ളത്ര. ബിരിയാണിയും ഉണ്ട്. ഇരുപത് ആളുകള്‍ക്കെങ്കിലും വയറു നിറച്ച് കഴിക്കാവുന്നത്ര ആഹാരം മേശപ്പുറത്തുണ്ട്. മീനിന്റെ ചെതുമ്പലുകളും കുടലും പണ്ടവും എല്ലാം കളഞ്ഞിട്ടുണ്ട്. പുറത്തും അകത്തും പച്ച നിറത്തിലുള്ള അരപ്പ് തേച്ചു പിടിപ്പിച്ചിട്ടുണ്ട്. ഖുബ്ബൂസ് ഉണ്ടാക്കുന്ന ബോര്‍മ്മയില്‍ കൊടുത്തയച്ച് പൊള്ളിച്ചിരിക്കുകയാണ്. ഇത്രയും രുചിയുള്ള മീന്‍ ഞാന്‍ എന്റെ ജീവിതത്തില്‍ കഴിച്ചിട്ടില്ല" "നഗരൂര്‍ എന്നാണ് ഈ മീനിന്റെ പേര്. ടൈഗ്രീസും യുഫ്രട്ടീസും ചേര്‍ന്ന് ഷത്-അല്‍-അറബ് എന്ന മഹാനദിയായി ബസ്രയില്‍കൂടി ഒഴുകി കുവൈറ്റ് ഉള്‍ക്കടലില്‍ വീഴുന്നിടത്തു നിന്ന് പിടിക്കുന്ന നഗരൂറാണിത്. അവിടെ നിന്നും പിടിക്കുന്ന നഗരൂറിനാണ് ഏറ്റവും രുചി."

ഇങ്ങനെയെല്ലാം മദ്യവും ഭക്ഷണവും അധികാരവും രതിയും ചരിത്രത്തില്‍ കോര്‍ത്തു തുന്നിയ ഒരു പ്രവാസിയുടെ ഇതിഹാസം കുവൈത്തിലും പരിചയപ്പെടുത്തുന്നു ഈ മാസം 24 ന് അബ്ബാസിയായിലുള്ള ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ വൈകിട്ട് ആറു മണിക്ക്. പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ സക്കറിയ ചടങ്ങില്‍ സംസാരിക്കുന്നു.

ഇത് ഒരു നിരൂപണമല്ല, ചെറിയ ഒരു അവലോകനം മാത്രം

Monday, January 14, 2013

ജീവിത പ്രഹേളികയില്‍ റ്റോമും ജെറിയും


റ്റോം ആന്‍ഡ് ജെറിയെ കണ്ടതും സാബു റ്റീവിയുടെ ചാനല്‍ മാറ്റി കൊണ്ടിരുന്നത് നിര്‍ത്തി. എടാ അനിലെ റ്റോം ആന്‍ഡ് ജെറി, വാടാ കാണാം, അവന്‍ അനിലിനെയും വിളിച്ചു. പ്രായം ഇത്രയായെങ്കിലും ഇപ്പോഴും അവര്‍ക്ക് ഈ കാര്‍ട്ടൂണ്‍ പ്രീയപ്പെട്ടതാണ്.


എടാ അനിലെ നമ്മുടെ സതീഷിന്റെ തലച്ചോറിലും ടോക്സോപ്ലസ്മാ കൊണ്ടിയോയെ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ടോക്സോപ്ലസ്മാ കൊണ്ടിയോയെ സതീഷിന്റെ തലച്ചോറില്‍ കയറി അവനെ നീയന്ത്രിച്ചതാണ്, അല്ലാതെ നീ വിചാരിക്കുന്നത് പോലെ മരണത്തെ ഭയമില്ലാത്ത അവന്റെ ഉന്നതിയിലെത്തിയ ഫിലോസഫിയും യുക്തിയും നിറഞ്ഞ തലച്ചോറിന്റെ അവസ്ഥയല്ല.

അനില്‍ ഒന്നും തന്നെ പറയാതെ റ്റീവിയില്‍ നോക്കിയിരുന്നു.

എടാ നിനക്കറിയാമോ, ഈ ടോക്സോപ്ലസ്മാ കൊണ്ടിയോയെ എന്നതിന്റെ പുനരുല്പാദനം നടക്കുന്നത് പൂച്ചയുടെ വയറ്റിലാണ്. അത് അങ്ങനെ വീണ്ടും പൂച്ച കാഷ്ഠത്തിലൂടെ പുറത്ത് വരുന്നു. അതിന്റെ അവശിഷ്ടങ്ങളാല്‍ മലിനപ്പെട്ട വെള്ളമോ ഭക്ഷണമോ എലി കഴിക്കുമ്പോള്‍ എലിയില്‍ അവന്‍ കടക്കുന്നു. എലിയില്‍ കടക്കുന്ന ഈ പാരാസൈറ്റ് പിന്നീട് വസിക്കുന്നത് എലിയുടെ അമിഗഡലാ എന്ന ഭാഗത്താണ്. ആ ഭാഗത്താണ് പേടിയുടെയും മറ്റു വികാരങ്ങളടെയും പ്രക്രീയകള്‍ നടക്കുന്നത്. എന്നാല്‍ എലിയുടെ തലച്ചോറില്‍ അത് കയറിയാല്‍ പൂച്ചയെ പേടിക്കുകയില്ലത്രേ. എലിയെ തിന്നുന്ന, ശത്രുവായ പൂച്ചയെ പേടിക്കാതെ അത് അങ്ങനെ നടക്കും.

എന്നാല്‍ ഈ പാരാസൈറ്റ് ഒരുവനില്‍ കയറുകയാണെങ്കില്‍ അവന് പേടിയില്ലാത്ത, അപകടം മുമ്പില്‍ കണ്ടാല്‍ പോലും പെട്ടെന്ന് പ്രതികരിക്കാത്ത അവസ്ഥയുണ്ടാകുമത്രേ.

ബാംഗ്ലൂരിലെ എണ്‍പതുകളുടെ അവസാന കാലം, ചുവന്ന യമഹാ ബൈക്കുകള്‍ക്ക് മാത്രം അവിടെ അക്സിഡന്റുകള്‍ നടക്കുന്നുവോ എന്ന സംശയം യുവാക്കള്‍ക്കിടയില്‍ പടര്‍ന്ന് പിടിച്ച സമയം. സതീഷിന് പക്ഷെ അന്ന് ചുവന്ന ബൈക്ക് തന്നെ വേണമായിരുന്നു. അവന്‍ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സയന്‍സില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ അങ്ങനെയുള്ള ബൈക്ക് തന്നെ തിരഞ്ഞെടുത്തു.

നീ ഓര്‍ക്കുന്നുണ്ടോ അന്ന് നമ്മള്‍ എം ജി റോഡില്‍ സിനിമാ കാണുവാന്‍ പോയത്. അന്ന് നീ അവിടെ വരുകയായിരുന്നു. ദി അണ്‍ടച്ചബള്‍സ് ആയിരുന്നു അന്ന് കണ്ട സിനിമ.

ഞാനും സതീഷും ഒരുമിച്ചാണ് അവിടെ വന്നത്. സതീഷ് ബൈക്ക് ഓടിക്കുകയാണ് പുറകില്‍ ഞാനും, സതീഷെ വേഗം കുറക്കണമേ. അവന്‍ വേഗം കുറക്കുക മാത്രമല്ല. അപകടത്തെക്കുറിച്ച് ഒരു പേടിയും ഇല്ലാത്തതു പോലെയായിരുന്നു അവന്റെ യാത്ര. അന്നും, പിന്നീട് പലപ്പോഴും ഞാന്‍ തീരുമാനിച്ചതാണ് ഇവന്റെ കൂടെ ഞാന്‍ ഒരിക്കലും ബൈക്കില്‍ പോകുകയില്ല എന്ന്. പിന്നെ മിക്കപ്പോഴും അങ്ങനെയല്ലേ, എല്ലാവരും കൂടിയിരിക്കുമ്പോള്‍ പെട്ടെന്നല്ലെ തീരുമാനങ്ങള്‍ എടുക്കുന്നത്. ഒന്നുകില്‍ സിനിമാ, പിന്നെ ബൈക്കില്‍ കറങ്ങല്‍, ലിഫ്റ്റ് ചോദിക്കുന്ന പെണ്‍കുട്ടികള്‍, പിന്നെ ചിലര്‍ക്ക് ചീട്ട് കളി.

എണ്‍പതുകളുടെ അവസാനം ഗാമാ ഡിസൈന്‍സ് എന്ന കമ്പ്യൂട്ടര്‍ ഡിസൈന്‍ സ്ഥാപനം നടത്തി കൊണ്ടിരുന്ന ഏറ്റവും ആദരണീയനായ, ഇന്‍ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയ കംപ്യൂട്ടര്‍ വിദദ്ധനായ സതീഷിനെക്കുറിച്ചാണ് സാബു പറഞ്ഞത്.

നീ എന്തു കൊണ്ടാണ് ഇങ്ങനെയൊക്കെ ഒരു പാരാസൈറ്റിന് എടുത്ത് അവനെ അപമാനിക്കുന്നത്. അത് എലിയുടെ തലച്ചോറിനെ നീയന്ത്രിച്ചാല്‍ മതി. അവനെ പോലെയുള്ള ഒരു ജീനിയസ്സിനെ നീയന്ത്രിക്കേണ്ട കാര്യമില്ല. അനില്‍ അവനോട് എതിര്‍ത്ത് പറഞ്ഞു.

അവനെ നീയന്ത്രിക്കെണ്ടാന്നോ, എല്ലാ മനുഷ്യരെയും ആരെങ്കിലും, എന്തെങ്കിലും ഒക്കെ നീയന്ത്രിച്ച് കൊണ്ടെയിരിക്കും, പ്രത്യേകിച്ച് നിന്നെ പോലെ മിക്ക സമയവും പുസ്തകങ്ങളില്‍ തല മുഴുകിയിരിക്കുന്നവരെ.

എടാ ഒരു പക്ഷെ ഈ ടോക്സോപ്ലസ്മാ കൊണ്ടിയോയെ ബാധിച്ചത് അന്നേകം മലയാളികളെയായിരിക്കണം.

ഓ. വി. വിജയന്റെ അരികില്‍ ഇരിക്കുന്ന പൂച്ചയെ ഓര്‍ക്കുന്നുണ്ടോ?. വിജയനും പൂച്ചയും. പണ്ട് പാരീസിലും ലണ്ടനിലും കവികളും ഇടത്തു പക്ഷ എഴുത്തുകാരും ഒക്കെ പൂച്ചകളെ സ്നേഹിക്കുവാന്‍ തുടങ്ങിയതിന്റെ പരിണിത ഫലം, സ്കിറ്റ്സോഫ്രോന്യ പടര്‍ന്നു തുടങ്ങിയ കാലം.

നീ പോടാ, അതിനു മുമ്പു തന്നെ നാട്ടില്‍ പൂച്ചകളെ വളര്‍ത്തുവാന്‍ തുടങ്ങിയിരുന്നു. പിന്നെ പൂച്ച രോമം ഉള്ളില്‍ പോയാല്‍ ഭ്രാന്ത് പിടിക്കുമെന്ന് പണ്ടുള്ളവര്‍ പറഞ്ഞത് വെറുതെയായിരുന്നോ?.

ഒരു പക്ഷെ,  അതിനും മുമ്പ് ഒരാള്‍ ഉണ്ടായിരുന്നു ലൂയിസ് വെയിന്‍. അയാളുടെയും പടം വരക്കുന്ന മേശയുടെ അരികിലിരിക്കുന്ന പൂച്ചയുടെയും ചിത്രം കണ്ടിട്ടുണ്ടോ?. ധാരാളം പൂച്ചകളുടെ പടം അയാള്‍ വരച്ച് കൂട്ടി. അന്ത്യ കാലഘട്ടങ്ങളില്‍ അദ്ദേഹത്തെ സ്കിറ്റ്സോഫ്രോന്യ അലട്ടിയിരുന്നു.

അപ്പോഴാണ് ഒരു ഫോണ്‍ വന്നത്.

സംയുക്തയാണ് വിളിക്കുന്നത്. അവളെ ചെറുപ്പം മുതലെ സാബുവിന് അറിയാം സ്കൂളില്‍ പോകുമ്പോള്‍ അന്ന് പ്രൈവറ്റ് ബസ്സില്‍ പൊകുവാന്‍ ഇരുപത് പൈസാ മതി, നാല്‍പത് പൈസാ ഒരു ദിവസം വേണം, അതില്‍ കൂടുതല്‍ അവള്‍ ഒരു പൈസാ ചിലവാക്കുകയില്ല. ഒരു മിഠായി പോലും വാങ്ങിക്കുകയില്ല. ഇതു പോലെ വെറും പാവമായ ഒരു കൊച്ചിനെ ഞാന്‍ കണ്ടിട്ടില്ല.

സാബു, അയാള്‍ എനിക്കൊരു ഐ ഫോണ്‍ വാങ്ങി തന്നിരുന്നു, നിനക്ക് ഇഷ്ടപ്പെട്ടാ ഫോണല്ലെ എന്നൊക്കെ പറഞ്ഞ്. ഇപ്പോള്‍ അത് എടുത്ത് അലമാരയില്‍ പൂട്ടി വെച്ചിരിക്കുകയാണ്. നിനക്കിതിന്റെ ആവശ്യമില്ല എന്നാണ് പറയുന്നത്. പിന്നെന്തിനാണ് അയാള്‍ അത് വാങ്ങി തന്നത്. വീട്ടിലെ ഫോണില്‍ നിന്നും ഞാന്‍ മിക്കപ്പോഴും ഒരു കൂട്ടുകാരിയെ വിളിക്കും, ഇപ്പോള്‍ അതും കട്ട് ചെയ്യുമെന്നാണ് പറയുന്നത്. എന്തു കൊണ്ടാണ് അയാള്‍ ഇങ്ങനെ പെരുമാറുന്നത്. വീട്ടില്‍ ഇതു വരെ സഹായത്തിന് ആരും ഇല്ലായിരുന്നു. ആരും വേണ്ടാ എന്നാണ് അയാള്‍ പറയുന്നത്. ഈയിടെയാണ് ഒരു സ്ത്രീയെ കിട്ടിയത്. എത്ര നാള്‍ അയാളുടെ കാലു പിടിച്ചിട്ടാണ് അതു സമ്മതിച്ചത്. അത് ഇപ്പോള്‍ എനിക്ക് വളരെ ആശ്വാസമാണ്. ജോലി കഴിഞ്ഞ് വന്നിട്ട് അടുക്കളയിലെയും മറ്റു ജോലികളും എല്ലാം കൂടി നടക്കില്ല. എപ്പോഴും ശകാരം, എന്തിനും അയാള്‍ ഒരു കുറ്റം കണ്ടു പിടിക്കും, ഒന്നും തിരിച്ച് പറയുവാന്‍ സമ്മതിക്കുകയില്ല. എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ തല്ലും. അയാളുടെ മുമ്പില്‍ വച്ച് ഒരു അക്ഷരം ഞാന്‍ പറയുകയില്ല. ദുഷ്ടനാണ് അയാള്‍. ഒരു ഭീകരന്‍.

സംയു, എനിക്കറിയാം, പക്ഷെ,

എടാ, ഒരു മിനിറ്റ്.

പിന്നീട് സംസാരിച്ചപ്പോള്‍ അവളുടെ ശബ്ദം കണ്ണീരില്‍ കുതിര്‍ന്നാണ് പുറത്ത് വന്നത്. ഞാന്‍ എന്റെ രണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത് തന്നെ. അല്ലായിരുന്നെങ്കില്‍, ഞാന്‍...

അവള്‍ ആ ഒരു മിനിറ്റ് എന്ന് പറഞ്ഞ് തേങ്ങുകയായിരുന്നെന്ന് അപ്പോഴാണ് മനസ്സിലായത്.

എടീ, ഞാന്‍ നിന്നെ പിന്നീട് വിളിക്കാം. കുറച്ച് കൂടി അവളുടെ സങ്കടം കേട്ടാല്‍ അവന്‍ കരയുമെന്ന് തോന്നിയതിനാല്‍ അങ്ങനെ പറഞ്ഞു നിര്‍ത്തി. എത്രയോ തവണ ഇങ്ങനെ എന്തെല്ലാം അനുഭവങ്ങള്‍ അവള്‍ പറഞ്ഞിരിക്കുന്നു.

അനിലെ ഞാന്‍ കിടക്കുവാന്‍ പോകുകയാണ്, എന്തോ ഒരു മൂഡ് ഓഫ്.

സാബു കട്ടിലില്‍ കിടന്ന് ഗുലാം അലിയുടെ ഗസ്സല്‍ ശ്രദ്ധിച്ചു.

ചുപ്കെ ചുപ്കെ രാത്ത് ദിന്‍ എന്ന് ഗുലാം അലിയുടെ ഗസ്സല്‍ മുഴങ്ങുന്നുണ്ടായിരുന്നു, കൂടെ അവാര്‍ഗിയിലെ മറ്റു പല പാട്ടുകളും അന്ന് ആ മുറിയില്‍ സ്വപ്നം നിറച്ചു കൊണ്ടിരുന്നു.

അവന്‍ ഫോണ്‍ എടുത്ത് സംയുക്തയെ വിളിച്ചു. എടീ നിനക്ക് ടോക്സോപ്ലസ്മാ കൊണ്ടിയോയെ അറിയാമോ, അത് മനസ്സിനെ സ്വാധീനിക്കുന്ന ഒരു പാരാസൈറ്റ് ആണ്. അതു പോലൊരു സാധനം നിന്റെ ഭര്‍ത്താവിന്റെ തലയിലും കയറും, അതോടു കൂടി നീ പറയുന്നത് അയാള്‍ ശ്രദ്ധിക്കും, ചെയ്യും. അയാളുടെ തലച്ചോറില്‍ കയറുന്ന ആ പാരാസൈറ്റിന് നീയൊരു പേരിട്ടോ. അയാള്‍ എലിയും നീ പൂച്ചയും ആണ്.

എപ്പോഴോ, സാബു ഉറക്കത്തിലേക്ക് വഴുതി വീണു. സതീഷ് അതാ അവന്റെ വെള്ള ബോര്‍ഡിന് മുമ്പില്‍ നില്‍ക്കുന്നു. എടാ പെട്ടാ അവളുടെ പ്രശ്നങ്ങള്‍ ഇതെല്ലാം അല്ലെ.

അതെ,

ആ പ്രശ്നങ്ങളെ വീണ്ടും അവന്‍ പല ഭാഗങ്ങളായി വിഭജിച്ചു. അത് വീണ്ടും. അവന്‍ അവന്റെ പ്രഭാഷണം തുടങ്ങി, ബോര്‍ഡില്‍ പലതും എഴുതാന്‍ തുടങ്ങി. ഒരു കംപ്യൂട്ടറിന്റെ പ്രോഗ്രം എഴുതുന്നതു പോലെ, അവന്‍ ജീവിതത്തിന്റെ പ്രശ്നങ്ങള്‍ എഴുതുവാന്‍ തുടങ്ങി. അതിന്റെ പോം വഴികളും.  ഇവന്‍ എന്താ വേറൊരു ഗെയിം തീയറി ഉണ്ടാക്കുകയാണോ? അതാ അവിടെ റ്റോമും ജെറിയും. അവര്‍ ഓടി നടക്കുന്നു.

അനില്‍ അപ്പോഴും ഉറക്കം വരാതെയിരിക്കുകയായിരുന്നു. അവന്‍ ചിന്തിക്കുക്കയായിരുന്നു, എത്ര വലിയ മിടുക്കനാണെങ്കിലും ഈ ജീവിതത്തിന്റെ പ്രഹേളിക മനസ്സിലാക്കുവാന്‍ സാധിക്കുകയില്ലല്ലോ.

റ്റീവിയില്‍ റ്റോമും ജെറിയും അപ്പോഴും ഓടി നടക്കുന്നുണ്ടായിരുന്നു.

Thursday, November 22, 2012

ഒറ്റയാന്‍ മരിച്ചിട്ടില്ല.

ഞാന്‍ എന്റെ താമസസ്ഥലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് എത്തിക്കുന്ന ആളിനെ ഏറ്റവും കൂടുതല്‍ വിളിച്ചത് കഴിഞ്ഞ ആഴ്ചയാണ്. എന്തുകൊണ്ട് മേതില്‍ പ്രത്യേക പതിപ്പ് ഇവിടെ കൊണ്ടു വന്നില്ല എന്നതായിരുന്നു എന്റെ ചോദ്യം. കഴിഞ്ഞ തിങ്കളാഴ്ചയാണെന്ന് തോന്നുന്നു ഈ മാസിക തിരക്കി ഞാന്‍ ഫഹാഹീലില്‍ (ഭാഹേല്‍) പോയി. മാസിക വരുന്ന മിക്ക കടകളിലും കയറി അന്വേഷിച്ചു. ഒരു കടയില്‍ ഉണ്ണി ആറിന്റെ കഥയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് രണ്ടെണ്ണം ഇരിക്കുന്നു.  ഇതു കഴിഞ്ഞുള്ള ആഴ്ചപ്പതിപ്പ് വന്നിട്ടുണ്ടോ? എന്ന എന്റെ ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് ലഭിച്ചത്.



പനി പിടിച്ച് ഇരുന്ന ഞാന്‍ രാത്രി ഒമ്പതു മണിയായപ്പോള്‍ കാറുമെടുത്ത് ഒരു ആഴ്ചപ്പതിപ്പിനു വേണ്ടി പോകുന്നത് കണ്ടപ്പോള്‍ ഭാര്യയ്ക്കും മകനും അത്ര അദ്ഭുതമെന്നും തോന്നിയില്ല. കാരണം ഇഷ്ടപ്പെട്ട ഒരു പുസ്തകമോ, ആഴ്ചപ്പതിപ്പോ ലഭിക്കുവാനായി എത്ര പനിയാണെങ്കിലും ഏതു പാതിരാത്രിയിലും പോകും എന്ന് അവര്‍ക്ക് അറിയാം.


ഞാന്‍ കടയില്‍ നിന്നും കരുണാകരനെ വിളിച്ച് ഈ പ്രത്യേക പതിപ്പ് അവിടെ വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ഞാന്‍ വീണ്ടും എനിക്ക് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് കൊണ്ടു വരുന്ന ആളിനെ വിളിച്ചു, വീട്ടില്‍ ഈ പതിപ്പ് കൊണ്ടു വരുമ്പോള്‍ എന്നെ വിളിക്കണമെന്നും പറഞ്ഞു.

ഇന്നലെ രാത്രിയില്‍ അയാള്‍ വിളിച്ചു.  അങ്ങനെ ആ പ്രത്യേക പതിപ്പും ലഭിച്ചു.

മേതിലുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും ഒരു ഭാഗം എടുത്തെഴുതുവാന്‍ ആഗ്രഹിക്കുന്നു.

"എനിക്ക് ശനിയെക്കുറിച്ചോ ചൊവ്വായെക്കുറിച്ചോ ഏതു ലോകത്തെക്കുറിച്ചും എഴുതാം. നിങ്ങള്‍ക്ക് അത് മനസ്സിലായില്ലെങ്കില്‍ നിങ്ങളുടെ വായനയുടെ അല്ലെങ്കില്‍ അറിവിന്റെ പരിമിതി അത്രയേയുള്ളു."

എഴുത്തിലൂടെ, ഭാഷയിലുടെയുള്ള അസാമാന്യ യാത്രകളിലൂടെ, എന്തെങ്കിലുമെക്കെ കണ്ടെത്തുന്ന, കണ്ടുപിടിക്കുന്ന മലയാളത്തിലെ ഏക എഴുത്തുകാരനായ ശാസ്ത്രഞന്‍. ധീരനാണ് അദ്ദേഹം. ആ ഒറ്റയാന്‍ മരിച്ചിട്ടില്ല. വനയാത്രകളില്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. വീണ്ടും നമ്മുക്ക് കണ്ടെത്താം പുതിയ വനഭൂമികള്‍, ഒപ്പം നഗരത്തിന്റെ ആനന്ദവും.

വീണ്ടും എന്നാണ് ഞാന്‍ ആഴ്ച്ചപ്പതിപ്പ് വന്നോ എന്ന് വിളിച്ച് ചോദിക്കേണ്ടിയത്.....

Friday, November 16, 2012

ലോക റിക്കോര്‍ഡില്‍ കയറിയ കരിമരുന്നു പ്രയോഗം.


വളരെ നാളുകള്‍ക്ക് ശേഷം കുറച്ച് ചിത്രങ്ങളുമായി
ഞാന്‍ തിരിച്ചു വരുകയാണ്.   വീണ്ടും നമ്മുക്ക് സംസാരിക്കാം.


Guinness book of world records - ല്‍ സ്ഥാനം പിടിച്ച, കുവൈത്തിന്റെ constitution - ന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ നടത്തിയ കരിമരുന്നു പ്രയോഗത്തിന്റെ ചില ദ്യശ്യങ്ങള്‍.  Ruby waterfront മുതല്‍ ഗള്‍ഫ് റോഡിനെ ഒന്‍പത് സോണുകളായി തിരിച്ച് Green Island വരെയായിരുന്നു ആഘോഷവെടിക്കെട്ട്.  നവംബര്‍ പത്താം തീയതി ശനിയാഴ്ച്ച നടന്ന ഈ വര്‍ണ്ണക്കാഴ്ച്ച കാണുവാന്‍ ധാരാളം ജനങ്ങള്‍ ഗള്‍ഫ് റോഡിലും സിറ്റി വശത്തേക്കുമുള്ള റോഡുകളിലും വാഹനങ്ങളുമായി നിറഞ്ഞു.  ചിലര്‍ വളരെ നേരത്തേ തന്നെ ശരിയായ സ്ഥലം കണ്ടെത്തിയിരുന്നു.

Canon EOS 600D ഉപയോഗിച്ച് Landscape automatic mode - ല്‍ ഇട്ട് എടുത്ത ചില ഫോട്ടോകള്‍. ഫോട്ടോഗ്രാഫിയെക്കുറിച്ച് അറിയാവുന്നവരുടെയും അല്ലാത്തവരുടെയും അഭിപ്രായങ്ങള്‍ക്ക് സ്വഗതം.

രാത്രിയില്‍, ദൂരെയെങ്ങോ ഉള്ള നക്ഷത്രക്കൂട്ടത്തിന്റെ രൂപഭംഗി ചിലപ്പോഴെങ്കിലും....

















Friday, May 18, 2012

ഭാവനയുടെ രാഷ്ട്രീയം

ഏതോ പക്ഷി ചിറകടി ശബ്ദമുണ്ടാക്കി വട്ടം ചുറ്റി പറന്നകന്നു. സന്ധ്യയായിരിക്കുന്നു, "മരിച്ചവരെക്കുറിച്ച് ഇനിയും സംസാരിക്കേണ്ട" അമ്മയ്ക്ക് പേടിയുള്ളതായി തോന്നി. കോഴിക്കൂട് ഇനിയും അടച്ചിട്ടില്ല. കോഴികള്‍ കൂട്ടിനുള്ളില്‍ കയറി കാണണം. കോഴിക്കൂട് വീടിന്റെ പുറകില്‍ ഒരെണം തെക്കു ഭാഗത്തും ഒരെണം ഏകദേശം വടക്കു ഭാഗത്തുമായാണ് സ്ഥിതി ചെയ്യുന്നത്. കൂട് കുറച്ച് ഉയരത്തിലാണ്, കോഴികള്‍ക്ക് കയറുവാന്‍ തക്കവണം ഒരു ചരിഞ്ഞ ഗോവണിയുമുണ്ട്.


"തോമസ്സേട്ടേന്‍ അതിനു ശേഷം ഒരിക്കലും വന്നിട്ടില്ലേ" എനിക്ക് വീണ്ടും സംശയം.

"ഇല്ല. അന്ന് ഞാന്‍ അങ്ങനെ പറഞ്ഞതിനു ശേഷം അങ്ങേര് ഒരിക്കലും വന്നിട്ടില്ല." കുഞ്ഞാമചേടത്തി ദുഃഖം കലര്‍ന്ന ശബ്ദത്തില്‍ പ്രതിവചിച്ചു.

"ഇപ്പോഴും പശുക്കള്‍ അങ്ങനെ സന്ധ്യാസമയത്ത് ശബ്ദമുണ്ടാക്കുമോ?"

"ഇല്ല."

തോമസ്സേട്ടന്‍ എല്ലാ ദിവസവും പശുക്കള്‍ക്ക് കച്ചി ഇട്ടു കൊടുക്കുന്ന, ഏകദേശം സന്ധ്യയാകുന്ന സമയം. അന്നേരം എല്ലാ പശുക്കളും സന്തോഷപ്രകടനം കാണിക്കുന്ന ശബ്ദം ഉണ്ടാക്കും. അത് കുഞ്ഞാമ ചേടത്തിക്ക് നല്ല വണ്ണം അറിയാം. പശുക്കള്‍ ആ പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കുന്ന സമയം തീര്‍ച്ചയായും തോമസ്സേട്ടേന്‍ അവിടെ കാണുമെന്ന്. അത് എത്രയോ തവണ കണ്ടിരിക്കുന്നു.

തോമസ്സേട്ടേന്‍ പരിഭവിച്ച്, പരിഭവിച്ച്, ദുഃഖം കൂടി മരിച്ചതിനു ശേഷവും, കച്ചി കിട്ടാത്ത പശുക്കള്‍ വൈകിട്ട്, പകലും രാത്രിയും ബന്ധനത്തിലായിരിക്കുന്ന, വെളിച്ചവും ഇരുളും കൂടി കലര്‍ന്നു നില്‍ക്കുന്ന സമയത്ത് ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത് എന്തു കൊണ്ടാണ്.

കുഞ്ഞാമചേടത്തി ഒരു ദിവസം ഭയപരവശയായി വിളിച്ച് പറഞ്ഞു. ഇനിയും ഈ സമയത്ത് നിങ്ങള്‍ ഇങ്ങനെ വരരുത്. നിങ്ങള്‍ എന്റെ ഭര്‍ത്താവാണെങ്കിലും മരിച്ചു കഴിഞ്ഞുള്ള ഈ വരവ് എനിക്ക് പേടി തന്നെയാണ്.

അന്ന് ചേടത്തി പറഞ്ഞതിന് ശേഷം പശുക്കള്‍ ആ സമയത്ത് അങ്ങനെ ശബ്ദമുണ്ടാക്കിയിട്ടില്ല.
അല്ലെങ്കിലും നമ്മള്‍ക്കറിയാം പശുക്കള്‍ വലിയ ബുദ്ധി ജീവികളാണെന്ന്. അത് കുഞ്ഞാമ ചേടത്തി പറഞ്ഞത് അനുസരിച്ചു. അന്ന് മുതല്‍ അങ്ങനെ ശബ്ദമുണ്ടാക്കിയിട്ടില്ല, അല്ലാതെ മരിച്ചു കഴിഞ്ഞുള്ള ചേട്ടന്‍ പതിവ് വരവ് നിര്‍ത്തിയതല്ല.


കുഞ്ഞാമ ചേട്ടത്തിക്ക് അത്ര ബുദ്ധിയില്ലാതിരുന്നതിനാല്‍, "അങ്ങേര് എന്നാലും പിന്നെ വന്നില്ലല്ലോ" എന്ന് പരിഭവിച്ച്, പരിഭവിച്ച്, ദുഃഖം കൂടി വളരെ നാളുകള്‍ക്ക് ശേഷം മരണമടഞ്ഞു. മനുഷ്യര്‍ ഇങ്ങനെ ദുഃഖിച്ച് മരിക്കുന്നത് ബുദ്ധി കുറവായതിനാലാണ് എന്ന് എനിക്ക് തോന്നി.


അന്ന് രാത്രി ഏകദേശം രണ്ട് മണിയായി കാണണം മുറ്റത്ത് എന്തോ ശബ്ദം കേട്ടിട്ട് മുറിയില്‍ നിന്ന് മുമ്പിലുള്ള ഹാളിലേക്ക് ഇറങ്ങി വന്നു. ഞാന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ വീടിന്റെ മുറ്റത്ത്, ആകാശത്തേക്ക് നോക്കി തോമസ്സേട്ടന്‍ നില്‍ക്കുന്നു. ദുഃഖം കൂടി മരിച്ചയാളായിരുന്നിട്ടും മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത വലിയ വിഷാദം നിറഞ്ഞിരുന്നു. രണ്ടു കയ്യും ആകാശത്തേക്ക് ഉയര്‍ത്തി പിടിച്ചിരുന്നു. ആ രണ്ടു കൈകളിലേക്കും കോഴിക്കൂട്ടില്‍ കോഴി കയറുവാന്‍ വച്ചിരിക്കുന്ന ഗോവണികള്‍ വന്നു നില്‍ക്കുന്നു. തോമസ്സേട്ടന്റെ ഉയര്‍ത്തി പിടിച്ചിരിക്കുന്ന കൈകളിലേക്ക് വീടിന്റെ പുറകില്‍ നിന്ന് ഗോവണികള്‍, നിലത്തു നിന്നും ഉയര്‍ന്ന് നീണ്ട് വളഞ്ഞ് വളര്‍ന്ന് വന്ന് നില്‍ക്കുന്നു. ആ ഗോവണി വഴി കോഴികള്‍ നിരനിരയായി വരികയും പോകുകയും ചെയ്യുന്നു. വെളിച്ചവും ഇരുളും വിതറി നില്‍ക്കുന്ന നിലാവ്.


ആ വേളയില്‍, തോമസ്സേട്ടന്റെ ദുഃഖഭരിതമായ മുഖത്ത് നോക്കി ഞാന്‍ ചിന്തിച്ചു. വലിയ ഭാവനയുള്ളവര്‍ മാത്രം രക്ഷപ്പെടുന്നു. കാരണം കാളിദാസന്‍ പുഷപാഞ്ജലി ചെയ്തു സ്തനശങ്കരനെ വന്ദിച്ചതിനു ശേഷം രാജാവിനോടൊപ്പം ക്ഷേത്രത്തില്‍ പോയി നട തുറന്ന് കാണിച്ചിട്ട് എന്റെ മുറിയില്‍ കുറച്ച് മുമ്പ് വന്നിരുന്നു. അറിയാമോ? വെറ്റിലഞെട്ടെല്ലാം അവിടെ ശിവലിംഗത്തില്‍ ഉണ്ടായിരുന്നു.

Sunday, March 25, 2012

കുവൈത്തിലെ പുതിയ സംഘടനകളും പിന്നെ റേഡിയോ, റേഡിയോ, 98.4 U FM.

അഫൈന ചെടി ചൂടിലും കൊടും ശൈത്യത്തിലും നശിച്ച് പോകാതെ പൂക്കുന്നതും കാത്ത് ചിലര്‍ കാത്തിരുന്നു. ഇതെല്ലാം കേട്ട് ചിലര്‍ ജോലി രാജി വച്ച് കൂടെ കൂടി. അപ്പോള്‍ അഫൈനയുടെ നിഴല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഇപ്പോഴാണ് ഒരു ചെടി നട്ടിരിക്കുന്നത്. അത് വളരുന്നതും കാത്ത് വീണ്ടും ചിലര്‍ കാത്തിരിക്കുന്നു. അഫൈന എന്താണ്?


കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ മലയാളം റേഡിയോ സംപ്രേഷണമെന്ന സ്വപ്നവുമായി നാലു പേര്‍ ഒരുമിച്ചു. ഇവിടെ യാത്ര ചെയ്തു, സ്വപ്ന സഫലീകരണത്തിനായി പല സ്ഥലങ്ങളില്‍ പോയി, പലരേയും കണ്ടു. മിക്കദിവസവും ജോലി കഴിഞ്ഞെത്തിയിട്ട് പുറത്തേക്ക് പോകുമ്പോഴും ഇതു തന്നെയായിരുന്നു സംസാരം. ചിരിയും ആര്‍പ്പും നിറഞ്ഞിരുന്ന ദിവസങ്ങള്‍. അന്നു ഞങ്ങള്‍ സ്വപ്നം കാണുന്നവരെപ്പോലെയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം Facebook - ല്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം 15 - ന് Paulo Coelho - യുടെ The Alchemist എന്ന പുസ്തകത്തില്‍ നിന്നും ഞാന്‍ ഇപ്രകാരം കുറിച്ചിട്ടു. "When you want something, all the universe conspires in helping you to achieve it" .

ഒരു പക്ഷെ വിജയമായിരിക്കും, പരാജയമായിരിക്കും എന്തായാലും എങ്ങനെ ഒരു സ്വപ്നം ചൂടു പിടിപ്പിച്ച് കൊണ്ടു നടക്കാമെന്നും, എങ്ങനെയെല്ലാം അതിലേക്ക് എത്താമെന്നും 98.4 FM കേള്‍ക്കുമ്പോള്‍ മനസ്സിലാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം മുതല്‍ ഈ ഒരു സ്വപ്ന സഫലീകരണത്തിനായി അദ്ധ്വാനിച്ച ലോറന്‍സ്, ഫിലിപ്പച്ചായന്‍, മനു എന്നിവരെയും ഞാന്‍ ഓര്‍ക്കുന്നു. ഇതിനെ അതിന്റെ പൂര്‍ത്തീകരണത്തിലേക്ക് നയിച്ച ബോസ് എന്ന് മനു വിളിക്കുന്ന മോഹന്‍ച്ചായനെയും, ഇപ്പോള്‍ ഈ കമ്പനിയെ നയിക്കുവാന്‍ തയ്യാറെടുത്തിരിക്കുന്ന മനുവിനും അഭിനന്ദനങ്ങള്‍. നാട്ടില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇതിന്റെ പ്രവര്‍ത്തനത്തിലേക്ക് കടന്നു വരുന്ന എല്ലാവര്‍ക്കും സ്വാഗതം.

കമ്പനിയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തുന്നതായിരിക്കും.

കുവൈത്ത് ടൈംസ് ഇറക്കിയിരുന്ന മലയാളം പത്രം നിര്‍ത്തിയതിന് ശേഷം ഇവിടെയുള്ള എല്ലാ മലയാളികളും ഒരുമിച്ച് ശ്രദ്ധിക്കുവാന്‍ പോകുന്നു ഒരു ഇടമാകുവാന്‍ പോകുകയാണ് 98.4 U FM. സംഘടനകള്‍ വീണ്ടും കൊഴുത്ത് തടിക്കുവാന്‍ തുടങ്ങും.

ഇതൊന്നും അറിയാതെ, ബെര്‍ഗ്മാന്‍ തോമസ് ഓടി നടന്ന് എഴുത്തുകാരുടെ സംഘടന രൂപീകരിച്ചു. അതിന് കൊടുത്ത പേരും മലയാളം കുവൈത്ത് എന്നാണ്, എഴുത്തുകാര്‍ മുന്നറിവുള്ളവരാണ്. മലയാളം പാട്ടുകള്‍ ഇവിടെ കേള്‍ക്കുവാന്‍ തുടങ്ങുന്നതിന് മുമ്പ് ഈ പേര് കണ്ടെത്തിയ മലയാളം കുവൈത്ത് എന്ന എഴുത്തുകാരുടെ സംഘടനയ്ക്ക് അഭിനന്ദനങ്ങള്‍. എഴുത്തുകാര്‍ക്ക് സംഘടന ആവശ്യമില്ലായെന്ന് ചിന്തിക്കുന്ന ഞാനും പോയി ആദ്യത്തെ മീറ്റിംഗിന്. എന്തായാലും ഈ മാസം ഇവിടെ എല്ലാം മലയാളമണമുള്ളത്. പ്രതിഭ എന്ന എഴുത്തുകാരുടെ സംഘടനയും ഉടലെടുത്തിരുന്നു. അവര്‍ ഒരു പുസ്തകവും ഇറക്കി "അഫൈന പൂക്കുന്നു". അവതാരികയില്‍ ഡോ. പ്രദീപ്കുമാര്‍ കറ്റോട് ഇപ്രകാരം എഴുതിയിരിക്കുന്നു. "മരുഭൂമിയിലെ അതിശൈത്യത്തിലും കൊടുംചൂടിലും അതിജീവനത്തിന്റെ സൗന്ദര്യമായി പുഷ്പിക്കുന്ന ഔഷധഗുണമുള്ള ചെടിയാണ് അഫൈന".

നീതിയും ന്യായവും ഉള്ളതെല്ലം വാടാതെ, നശിക്കാതെ നില്‍ക്കുന്നു. എഴുത്തുകാരന്റെ ജീവിതം ഇതെല്ലം കണ്ട്, കേട്ട് എഴുതുവാനും. റേഡിയോജീവിതം എന്ന തലക്കെട്ട് മനസ്സിലും.

എല്ലാ നന്മകളും ഈ മൂന്നു സംരഭങ്ങള്‍ക്കും ആശംസിക്കുന്നു.

മടുത്തു പോകാതെ സ്വപ്നങ്ങള്‍ കാണം, വീണ്ടും സന്തോഷിക്കാം.

ഇപ്പോള്‍ മലയാളം പാട്ടുകള്‍ കേള്‍ക്കുവാന്‍ 98.4 U FM ശ്രദ്ധിക്കാം. പിന്നീട് വാര്‍ത്തകളും പലവിധ പരിപാടികളുമായി വരുന്നു നിങ്ങളുടെ മാത്രം 98.4 U FM.