Saturday, April 30, 2011

വെറും വെറുതെ

ERP - യും മറ്റുള്ള സിസ്റ്റങ്ങളും വന്നതോടു കൂടി സാധാരണ ഓഫീസുകള്‍ക്കെല്ലാം മാറ്റം വന്നു, ഏതോ ഓഫീസില്‍ ഇരിക്കുന്നവര്‍ ചെയ്യുന്ന, എവിടെ നിന്നെല്ലാമോ കിട്ടുന്ന ഡാറ്റാ. എല്ലാവരും പലയിടത്തുനിന്നും നിക്ഷേപിക്കുന്ന ഡാറ്റ. എന്നിങ്ങനെയൊക്കെയായി. എന്നാല്‍ മനോജും സയീദും ജോലി ചെയ്യുന്നത് പഴയ രീതിയിലുള്ള ഓഫീസിലാണ്. കുറച്ച് പേരുള്ള, എന്നാല്‍ വളരെയധികം തിരക്കുള്ള ഒരു ഓഫീസ്.

അന്നു രാവിലെ ഓഫീസില്‍ വളരെ തിരക്കായിരുന്നു. തിരക്ക് കൂടി കൂടി സയീദിന് ഒരുമാതിരി ഭ്രാന്ത് പിടിച്ചു, അപ്പോള്‍, അവന്‍ വളരെ, വളരെ ശാന്തനായി, ഒരാള്‍ അവന്റെ മുമ്പില്‍ വന്ന് ഒപ്പിട്ട് തരണം എനിക്ക് പാസ്സ്പോര്‍ട്ട് എടുക്കേണ്ടിയതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ഒന്നു രണ്ടു പ്രാവശ്യം സയീദ് പറഞ്ഞു ഞാനല്ല അവിടെ ഒപ്പിടേണ്ടിയത്, മുമ്പിലിരിക്കുന്ന മനോജാണ്, അവന്‍ ഇപ്പോള്‍ വരും കുറച്ച് സമയം നില്‍ക്കു. പാസ്പ്പോര്‍ട്ട് എടുക്കെണ്ടിയ ആള്‍ക്ക് വീണ്ടും നിര്‍ബന്ധം ഒരു ഒപ്പിന് ഇത്രയും ജാഡയും സമയവും എന്ന് വന്നയാള്‍ പിറുപിറുത്തു കൊണ്ടിരുന്നു. സയീദ് അവനെ വിളിച്ചു. അവന്റെ കൈയില്‍ നിന്നും അപേക്ഷാഫാറം വാങ്ങി ഒപ്പിട്ടു. നിന്റെ ആഗ്രഹം നടന്നല്ലോ, നിനക്ക് ഇപ്പോള്‍ സന്തോഷമായല്ലോ, ഇനിയും ദയവായി പോയാലും. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ തിരികെ വന്നു. നിങ്ങളുടെ ഒപ്പ് അവര്‍ സമ്മതിക്കുന്നില്ല. എങ്കില്‍ ഒരു കാര്യം ചെയ്യുക, മുമ്പില്‍ ഇരിക്കുന്ന മനോജിന്റെ ഒപ്പ് വാങ്ങി കൊണ്ടു പോയി പാസ്സ്പോര്‍ട്ട് വാങ്ങുക. ഇനിയും മേലാല്‍ ആരുടെയും അടുക്കല്‍ ചെന്ന് ഒപ്പിടുക, ഒപ്പിടുക എന്ന് പറഞ്ഞ് നിര്‍ബന്ധിക്കരുത്. അവന്‍ മനോജിന്റെ അടുക്കലേക്ക് പോയി.

സായീദേ, സ്വന്തം അപ്പന്‍ പോലും അധികാരത്തില്‍ വരുവാന്‍ പ്രാര്‍ത്ഥിക്കരുതേ, ചിലപ്പോള്‍ അയാള്‍ അധികാരത്തില്‍ വരുമ്പോഴായിരിക്കാം മകന് ഏറ്റവും ദ്രോഹങ്ങള്‍ ഉണ്ടാകുന്നത്. അല്ലെങ്കില്‍ കിട്ടാനുള്ളത് കിട്ടാതെ പോകുന്നത്. മകന്റെ ഭാഗത്തു നിന്നും അപ്പന്‍ ചിന്തിക്കണം. പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്ന മനോജ് അവന്റെ അധികാരത്തെപ്പറ്റിയുള്ള അഭിപ്രായം പറഞ്ഞു.

എന്താ മനോജേ, അധികാരത്തിലിരിക്കുന്ന അപ്പനെയും അവിടെ യാതൊരു അധികാരവുമില്ലാത്ത മകനെയും കുറിച്ചാണോ ഇന്നത്തെ ചിന്ത. സയീദ് വളരെയധികം തിരക്കിനിടയില്‍ ചോദിച്ചു.
മനോജ് ഗാന്ധിജിയേയാണോ ഉദ്ദേശിച്ചത്, അതോ ഏതെങ്കിലും ഏകാധിപതി. മനുഷ്യര്‍ പലപ്പോഴും പറയുന്ന കാര്യങ്ങള്‍ വളരെ കാര്യമായിട്ട് എടുക്കേണ്ടിയ കാര്യമില്ല. പക്ഷെ മനുഷ്യര്‍ ഇങ്ങനെ വെറുതെ പറഞ്ഞ് പറഞ്ഞ് പുതിയൊരു ഹിറ്റ്ലറെ വരെ അധികാരത്തില്‍ വരുത്തിക്കളയും.

സയിദിന്റെ ചിന്തകളെ അലസോരപ്പെടുത്തി അടുത്ത കക്ഷി സയീദിന്റെ അടുക്കല്‍ എത്തി.

നിനക്ക് എന്തു വേണം,

എനിക്ക് ലീവിന്റെ പൈസാ കിട്ടിയില്ല. ഇന്‍ഡ്യക്കാര്‍ ഇവിടെ വന്നാല്‍ ദിനാറാണ് കിട്ടുവാനുള്ളതെങ്കിലും "പൈസാ" എന്നേ പറയുകയുള്ളു.

നീയിരിക്കുക, സയിദ് കസേര വലിച്ചിട്ടു.

നീ രാവിലെ വല്ലതും കഴിച്ചിരുന്നുവോ

ഇല്ല.

സാന്‍വിച്ച് ഒര്‍ഡര്‍ ചെയ്യാം. നിനക്ക് എന്താണ് വേണ്ടിയത്. അവന്‍ സയിദല്ലേ പൈസാ മുടക്കുന്നതെന്ന് വിചാരിച്ചിട്ടായിരിക്കാം എനിക്ക് ഫിലാഫില്‍ സാന്‍വിച്ച് മതി എന്ന് പറഞ്ഞു. അല്ല അതിലും നല്ല സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്യാം, എടാ മനോജേ നിനക്കും കൂടി ഇരിക്കട്ട്.

ഭക്ഷണം വന്നു. ആ സമയം കൊണ്ട് സയീദ് ലീവിന്റെ "പൈസാ" എല്ലാം ശരിയാക്കി.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് സയിദ് പറഞ്ഞു. ഇതാ നിന്റെ പൈസാ. അഞ്ഞൂറ് ദിനാറണ് നിനക്ക് കിട്ടുവാനുള്ളത്. ഇതാ നാനൂറ്റി തൊണ്ണുറ്റി ആറു ദിനാറ്.

സാറേ, നാലു ദിനാറ്.

അതോ, അത് ഭക്ഷണത്തിന്റേത്, അല്ല, അതു ശരിയല്ലല്ലോ, ഞാന്‍ തരാം, സയിദ് പേഴ്സ് എടുത്തു.

വേണ്ട സാര്‍ എടുത്തു കൊള്ളു. ഞാനും കൂടി കഴിച്ചതല്ലേ. സാരമില്ല.

ഹോ, എന്തൊരു സന്തോഷം, ഒപ്പ് വേണമെന്ന് കരഞ്ഞവന് ഒപ്പ്. ലീവിന്റെ പൈസ വേണമെന്ന് കരഞ്ഞവന്, പൈസാ മാത്രമല്ല, ഭക്ഷണവും.

അടുത്ത ആള്‍ അടുത്ത ആവശ്യവുമായി സയീദിന്റെ അടുക്കല്‍ എത്തി.

ങ, എന്താണ് നിന്റെ പ്രശ്നം, ഒപ്പാണോ, പൈസായാണോ.

നൈ സാര്‍....., ഇന്ന് രാത്രി അവിടെ ഹോട്ടാലില്‍, മറ്റേ, ഹോളിഡേ, താമസം കുറഞ്ഞ ചിലവില്‍ കിട്ടുന്ന....

എടോ മനോജേ രാത്രിയില്‍ നീയും കൂടി വരണം അവധിക്ക് പോകുമ്പോള്‍ ഡിസ്കൗണ്ടില്‍ റിസോര്‍ട്ടില്‍ താമസ്സിക്കുവാനുള്ള ഓഫറാണ്.

സയിദും മനോജും രാത്രി അവിടെ എത്തി. കുറച്ച് സമയം എല്ലാം കേട്ടു കൊണ്ടിരുന്നു. അവസാനം മനോജിന്റെ മുമ്പില്‍ ഒരാള്‍ വന്നു.

സാറേ, ഇന്ന് ഈ ഓഫര്‍ എടുക്കുകയാണെങ്കില്‍ സാറിന്, മുന്നൂറ് ദിനാര്‍ ലാഭം

മുന്നൂറ് ദിനാറോ?

അതേ, മുന്നൂറ് ദിനാര്‍.

ഞാന്‍ നാളെ എടുത്തു കൊള്ളാം, ഈ ഡിസ്കൗണ്ടില്‍ തന്നാല്‍ മതി.

സാറേ, അത് സാധ്യമല്ല, ഇന്നു തന്നെ എടുക്കണം, എടുത്തില്ലെങ്കില്‍ ഈ ഓഫര്‍ ഇല്ല.

ഞാന്‍ നാളെ തരാം, ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ സാര്‍, മനോജ് താണു പറഞ്ഞു.

സാറേ, അത് സാധ്യമല്ല, ഇന്നു തന്നെ എടുക്കണം, എടുത്തില്ലെങ്കില്‍ ഈ ഓഫര്‍ ഇല്ല.

ഇന്ന് എത്ര മണി വരെ ഇവിടെയുണ്ട്.

പത്തു മണി വരെ.

ഇപ്പോള്‍ സമയം

ഒന്‍പത് അമ്പത്.

ഇനിയും പത്ത് മിനിട്ടിനുള്ളില്‍ ഞാന്‍ ആയിരത്തി അഞ്ഞൂറ് ദിനാര്‍ തരുകയാണെങ്കില്‍ എനിക്ക് ലാഭം മുന്നൂറ് ദിനാര്‍.

ഞാന്‍ ബാങ്ക് കാര്‍ഡ് എടുത്തിട്ടില്ല, ദിനാര്‍ എടുത്തിട്ടില്ല. എന്റെ കുടുംബത്തോടു കൂടി വൈകിട്ട് കഴിയേണ്ടിയ സമയം മാത്രമല്ല നിങ്ങള്‍ നഷ്ടപ്പെടുത്തിയത്. മുന്നൂറ് ദിനാറും കൂടിയാണ്.

അതെങ്ങെനിയാണ് സാര്‍.

ഒന്നും പറയണ്ടാ എനിക്ക് നഷ്ടമായ മുന്നൂറ് ദിനാര്‍ ഇപ്പോള്‍ കിട്ടണം.
അതെങ്ങിനെയാണ് സാര്‍, സാര്‍ ഇതില്‍ ചേര്‍ന്നിട്ടില്ലല്ലോ.

അതെ ഞാന്‍ ബാങ്ക് കാര്‍ഡ് എടുത്തു കൊള്ളണം, അല്ലെങ്കില്‍ ദിനാര്‍ കരുതി കൊള്ളണം എന്ന് നിങ്ങള്‍ എന്തു കൊണ്ട് പറഞ്ഞില്ല.

എനിക്ക്, ഇപ്പോള്‍ കിട്ടണം മുന്നൂറ് ദിനാര്‍, കോള്‍ യുവര്‍ മാനേജര്‍ നൗ.

സാര്‍ അത്,

ആളുകള്‍ കൂടുവാന്‍ തുടങ്ങി,

ഇയാള്‍ കാരണം എന്റെ മുന്നൂറ് ദിനാര്‍ പോയി, അത് എനിക്ക് ഇപ്പോള്‍ കിട്ടണം
സാര്‍ അത്...

കോള്‍ യുവര്‍ മാനേജര്‍ നൗ.

സയിദ് അപ്പോള്‍ ഓടി എത്തി, മനോജേ സാറു വിളിക്കുന്നു. എന്തോ കാര്യം പറയുവാനാണ്. നീയിങ്ങു വന്നേ.

എന്താടാ സാറിന് ഈ രാത്രിയില്‍ അറിയേണ്ടിയത്.

നീ പുറത്ത് വരിക ഇവിടെ വളരെ ശബ്ദം,

സാറേ, ഒരു മിനിട്ട് ഇവിടെ വളരെ ശബ്ദം പുറത്തിറങ്ങിയിട്ട് സംസാരിക്കാം, സയിദ് ഫോണ്‍ ചെവിയില്‍ വെച്ച് മൊഴിഞ്ഞു.

അവര്‍ സാറിനോടു സംസാരിക്കുവാന്‍ പുറത്തിറങ്ങി,

എന്താടോ നിനക്ക്, എന്തു മുന്നൂറു ദിനാര്‍. ചുമ്മാതെ വെറുതെ എന്തിനാണ് ഇത്ര ശബ്ദം ഉണ്ടാക്കുന്നത്.

അല്ലടോ അവന്‍ ഇപ്പോള്‍ ഓഫര്‍ എടുപ്പിച്ചിട്ടേ അടങ്ങു. അതുകൊണ്ടാണ്. വെറും, വെറുതെ

എന്നാലേ സാറ് ഫോണിലില്ലായിരുന്നു. ഇതും വെറും, വെറുതെ. എല്ലാം വെറും വെറുതെ.